മാമ്പഴം

വൈലോപ്പിള്ളി ശ്രീധര മേനോന്‍


അങ്കണ തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ

അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

നാലുമാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടീ

ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ

അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോ-

ലമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ‌-

പൂവൊടിച്ചു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍

പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ

കൈതവം കാണാ‍ക്കണ്ണു കണ്ണുനീര്‍ത്തടാകമായ്

മാങ്കനി പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍

മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞൂ വെറും മണ്ണില്‍

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ

ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക-

ക്കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ് തീരും മുന്‍പേ

മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ

പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി.....



വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്

ക്രീഡാരസ ലീനനായവന്‍ വാഴ്‌കെ,

അങ്കണ തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്കെ

അമ്മതന്‍ നേത്രത്തില്‍നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍...

തന്‍ മകന്നമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍ പഴം

മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ,

അയല്‍‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-

ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു

പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു

പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

വാസന്തമഹോത്സവമാണവര്‍ക്കെന്നാല-

വള്‍ക്കാ ഹന്ത! കണ്ണിരിനാലന്ധമാം വര്‍ഷക്കാലം

പൂരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ടു തന്‍

ദുരിത ഫലം പോലുള്ളപ്പഴമെടുത്തവള്‍

തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത

മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായേവം ചൊന്നാള്‍

ഉണ്ണിക്കൈക്കെടുക്കുവാനുണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി

വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ

പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍

കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലെ

വരിക കണ്ണാല്‍ കാണാ‍ന്‍ വയ്യത്തൊരെന്‍ കണ്ണനേ

സരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ

ഒരു തൈകുളിര്‍ക്കാറ്റായരികത്തണഞ്ഞപ്പോ-

ളരുമക്കുഞ്ഞിന്‍ പ്രാണനമ്മയെയാശ്ലേഷിച്ചു